ഫീച്ചറുകള്‍ : features



വാര്‍ദ്ധക്യം വെറുക്കപ്പെടുന്ന നാട്ടില്‍...


മാതാപിതാക്കളെ ദൈവങ്ങളായി കാണുന്ന മഹത്തായ സംസ്കാര പാരമ്പര്യമാണ്‌ ഭാരതത്തിന്റേത്‌. എന്നാല്‍  യൂറോപ്യന്‍  രാജ്യങ്ങളില്‍  മാത്രം കണ്ഡുവന്നിരുന്ന വയോജന ശരണാലയങ്ങളും കെയര്‍  ഹോമുകളും ഇന്ന്‌ ഇന്ത്യന്‍  ജനതയ്ക്കും ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു.

വൃദ്ധരായ മാതാപിതാക്കളെ വെറുക്കുകയും അവരെ പഴഞ്ചുമടുകളായി എവിടെയെങ്കിലും കൊണ്ഡുപോയി തള്ളുവാനും വ്യഗ്രതകാട്ടുന്ന യുവതലമുറയാണ്‌ പടിഞ്ഞാറന്‍  രാജ്യങ്ങളെപ്പോലെ തന്നെ ഇന്ത്യയിലും പെരുകിക്കൊണ്ഡിരിക്കുന്നതെന്നതാണ്‌ ഞെട്ടിപ്പിക്കുന്ന വാസ്തവം.

വൃദ്ധയായ മാതാവിനെ ചെക്കപ്പിനെന്നും പറഞ്ഞ്‌ ആശുപത്രിയിലെത്തിച്ച ശേഷം കിഡനിയെടുത്തു വിറ്റ്‌ ഹൗസിംഗ്‌ ലോണടച്ച കോഴിക്കോട്ടെ യുവദമ്പതികളുടെ കഥ അത്രപെട്ടെന്ന്‌ ആരും മറക്കുന്നതല്ല. അതുപോലെ തന്നെ കൊച്ചിയിലെ ഒരു മുന്‍  അമേരിക്കന്‍  ഉദ്യോഗസ്ഥന്റെ കഥയും രസകരമാണ്‌. ഭാര്യയുടെ മരണശേഷം പ്രായം എഴുപതു കഴിഞ്ഞപ്പോഴാണ്‌ ഇദ്ദേഹത്തെ അമേരിക്കയിലുള്ള മക്കള്‍  കേരളത്തിലെ ഒരു വയോജന കേന്ദ്രത്തില്‍  കൊണ്ഡുവന്നു തള്ളിയത്‌. എന്നാല്‍  ഈ പ്രായത്തിലും ആരോഗ്യവാനായിരുന്ന ഈ അമേരിക്കന്‍  അച്ചായന്‌ ജയില്‍  പോലുള്ള വയോജന കേന്ദ്രത്തില്‍  കിടന്ന്‌ തന്റെ ബാക്കിജീവിതം തീര്‍ക്കുന്നതില്‍  ഒട്ടും താല്പര്യമുണ്ഡായിരുന്നില്ല.

അതിനാല്‍  മക്കള്‍  നാട്ടില്‍നിന്ന്‌ പോയാലുടന്‍  കക്ഷി, വയോജനകേന്ദ്രത്തിന്റെ മതിലുകള്‍  ചാടി സ്വതന്ത്രനാകും. പിന്നെ ഏതെങ്കിലും ഒരു ലോഡ്ജിലോ ഫ്ളാറ്റിലോ വാടകയ്ക്ക്‌ മുറിയെടുക്കുന്ന അച്ചായന്‍,  പരിചയക്കാരായ ചില ചെറുപ്പക്കാരേയും കൂട്ടിനുവിളിച്ച്‌ പിന്നീട്‌ കള്ളുകുടിയും ചീട്ടുകളിയും അല്പസ്വല്പം പെണ്ണുപിടുത്തവുമൊക്കെയായി അടിച്ചുപൊളിച്ചുള്ള ജീവിതമായിരുന്നു നയിച്ചിരുന്നത്‌. ഇതിനിടയില്‍  നഗരത്തിലെ അറിയപ്പെടുന്ന ഒരു അഭിസാരിക ഈ അച്ചായന്റെ മുറിയില്‍വെച്ച്‌ കൊല്ലപ്പെട്ടതും സംഭവം വാര്‍ത്തയായതും അമേരിക്കയിലെ തറവാട്ടുകാരായ മക്കള്‍ക്ക്‌ നാണക്കേടായതുമൊക്കെ ബാക്കിപത്രം.

എന്നാല്‍  ചോദ്യംചെയ്യാനെത്തിയ പോലീസുകാരോട്‌ അമേരിക്കന്‍  അച്ചായന്‍  പറഞ്ഞതാണ്‌ ഏറെ രസകരം. വാര്‍ദ്ധക്യത്തില്‍ തന്നെ കൂടെ താമസിപ്പിക്കുവാന്‍  ഇഷ്ടപ്പെടാത്ത മക്കളോടുള്ള പ്രതികാരം തീര്‍ക്കുവാനാണ്‌ താന്‍  വാടകയ്ക്ക്‌ മുറിയെടുത്ത്‌ ആഭാസകരമായി ജീവിച്ചതെന്നായിരുന്നു അച്ചായന്റെ വെളിപ്പെടുത്തല്‍.

ലണ്ഡനിലുള്ള വൃദ്ധ ദമ്പതികളുടെ കഥ ഒട്ടും വ്യത്യസ്തമല്ല. ആകെ രണ്ഡുമക്കളായിരുന്നു. ഇരുവരേയും ഒപ്പം നിര്‍ത്തി ബ്രിട്ടണിലെ സ്കൂളിലയച്ചുതന്നെ പഠിപ്പിച്ചു. എന്നാല്‍  വളര്‍ന്നപ്പോള്‍  ബ്രിട്ടീഷ്‌ യുവത്വത്തെ അനുകരിച്ച്‌ പാശ്ചാത്യ രീതിയനുസരിച്ചായി മക്കളുടെ ജീവിതം. ഒരുമകനും ഒരു മകളുമായിരുന്നു ദമ്പതികള്‍ക്ക്‌. മകന്‍  മയക്കുമരുന്നിനും മദ്യത്തിനും അടിമയായപ്പോള്‍, നൈറ്റ്‌ ക്ളബ്ബുകളിലും ഹോട്ടലുകളിലും പോയി കാമുകന്മാരെ മാറ്റി സുഖിക്കുകയായിരുന്നു മകളുടെ രീതി. ഒടുവില്‍  കയ്യില്‍  പണമില്ലാതായപ്പോള്‍  വീടൂം സ്ഥലവും പണയംവെച്ച്‌ ലോണെടുക്കുവാന്‍  മക്കള്‍  തീരുമാനിച്ചു. അതിനാല്‍  ദമ്പതികള്‍  തങ്ങളുടെ ആയുസ്സിന്റെ നല്ലൊരുഭാഗം കഷ്ടപ്പെട്ട്‌ സമ്പാദിച്ച വീടുവിട്ട്‌ ഏതെങ്കിലും കെയര്‍  ഹോമിലേയ്ക്ക്‌ മാറിക്കൊള്ളൂവാന്‍  മുന്നറിയിപ്പ്‌ നല്‍കിയിരിക്കുകയാണ്‌ മക്കള്‍ .

ഓരോ ദിവസം കഴിയുന്തോറും വൃദ്ധജനങ്ങളോടുള്ള അവഗണനയും അവജ്ഞയും കൂടിക്കൂടിവരികയാണ്‌. ഇന്നു ഞാന്‍  നാളെ നീ എന്ന മഹത്തായ പ്രകൃതി സിദ്ധാന്തമാണ്‌ തങ്ങള്‍  മറന്നുപോകുന്നതെന്ന്‌ വൃദ്ധരെ ദ്രോഹിക്കുന്ന മക്കള്‍  അറിയുന്നില്ലെന്നതാണ്‌ ഏറെ വേദനാജനകം. മാതാപിതാക്കളെ ദൈവതുല്യം കാണുന്ന മഹത്തായ ആര്‍ഷഭാരത സംസ്കാരത്തിലേയ്ക്ക് ശക്തമായ ഒരു തിരിച്ചുപോക്കുതന്നെ ഇതിനായി വേണ്ഡിയിരിക്കുന്നു.

No comments:

Post a Comment