പ്രണയ കഥകള്‍ : love stories



 മലമുകളിലെ തമ്പുരാട്ടി 


അടിവാരത്തില്‍  റോഡ്‌ അവസാനിക്കുന്നിടത്ത്‌ ഓട്ടോ നിര്‍ത്തി കുന്നിന്മുകളിലേക്ക്‌ വിരല്‍  ചൂണ്ടി ഡ്രൈവര്‍  പറഞ്ഞു..

“ദാ.. ആ കുന്നിന്‍  മുകളേല്‍  കയറി കൊറച്ചു മുന്നോട്ടു നടന്നാല്‍  ഒരു പഴയ ഓടിട്ട വീടുകാണാം.. അവിടാണ്‌ മരിച്ചുപോയ പട്ടാളക്കാരന്‍  രവിയുടെ വീട്‌..”

ഓട്ടോക്കൂലിയും കൊടുത്ത്‌ ഒരു സിഗരറ്റിനും തീകൊളുത്തി നേരിയ ഒറ്റയടിപ്പാതയിലൂടെ കുന്നിന്‍  മുകളിലേയ്ക്ക്‌ വലിഞ്ഞുകയറി. മുകളിലെത്തിയപ്പോഴേക്കും എരിഞ്ഞുതീർന്ന സിഗരറ്റുകുറ്റി മണ്ണിലിട്ടു ചവിട്ടിയരച്ചു..

ദൂരെനിന്നുതന്നെ ഇടിഞ്ഞുതുടങ്ങിയ ആ പഴയ വീട്‌ ഒരിക്കൽ കൂടി നോക്കി. ദുഃഖത്തിന്റെയും ദുരിതത്തിന്റെയും പ്രതീകം പോലെ വരണ്ടുണങ്ങിയൊരു വീട്‌... പിന്നെയും അല്പം മുന്നോട്ടുനടന്നു. ചുറ്റും കുറ്റിക്കാടുകള്‍ .. സമീപ പ്രദേശത്തൊന്നും വേറെയാരും താമസിക്കുന്ന ലക്ഷണമൊന്നുമില്ല..

കാടുവെട്ടിയൊതുക്കിയ ചെറിയ ചെമ്മന്‍  മുറ്റത്ത്‌ മണ്ണപ്പം ചുട്ടുകളിക്കുന്ന രണ്ടുകുട്ടികള്‍ .. അപരിചിതനെക്കണ്ട്‌ അവരൊന്ന്‌ ഭയന്നപ്പോള്‍  ചുണ്ടില്‍  ചിരിവരുത്തി ചോദിച്ചു.

“ ലക്ഷ്മിയില്ലേ ഇവിടെ..? ഇത്‌ രവിയുടെ വീടുതന്നെയല്ലേ..?”

“ അമ്മ കുളിക്കുവാ.. ഇപ്പോ വിളിക്കാം..” കുട്ടികള്‍  രണ്ടുപേരും വീടിനു പിന്നാമ്പുറത്തെ ചെറിയ മറപ്പുരയ്ക്കടുത്തേയ്ക്ക്‌ ഓടിച്ചെന്ന്‌ “അമ്മേ.. ദേ.. ഒരാൾ കാണാൻ വന്നിരിക്കുന്നു” വെന്ന്‌ ഉച്ചത്തില്‍  വിളിച്ചുപറഞ്ഞു. ആശങ്കയോടെ അയാൾ മറപ്പുരയിലേയ്ക്കു നോക്കി...

മറപ്പുര വേലിയില്‍  വളര്‍ന്നുനില്‍ക്കുന്ന ശീമക്കൊന്നകള്‍ക്കിടയിലൂടെ തന്നെത്തന്നെ ഉറ്റുനോക്കുന്ന രണ്ടുവലിയ മിഴികള്‍... ഒരു നിമിഷം വിനുവിന്റെ നെഞ്ചൊന്നു കാളി.. ഇന്നും ഉറവവറ്റാതെ ആ കണ്ണുകളില്‍  പഴയ തിളക്കം..!

“മാമനോട്‌ കയറിയിരിക്കാന്‍  പറയൂ.. ദാ.. ഞാനിപ്പം കുളികഴിഞ്ഞ്‌ വരാം..”

ആശബ്ദം മാത്രം അല്പം ചിലമ്പിച്ചപോലെ വിനുവിനു തോന്നി.

കുട്ടികള്‍  പിന്നെയും വിനുവിന്റെ അടുത്തേയ്ക്കോടിവന്നു “ മാമന്‍  കയറിയിരിക്കാന്‍  പറഞ്ഞു... അമ്മയിപ്പോള്‍ വരും”


ചെറിയ വരാന്തയില്‍ , ചുമരില്‍  തൂക്കിയ രവിയുടെ ഫോട്ടോയ്ക്കുതാഴെയായി സിമന്റുതകര്‍ന്ന തറയിലിട്ട പ്ളാസ്റ്റിക്‌ കസേരയില്‍  അമര്‍ ന്നിരുന്നു വിനു കുട്ടികളെ അടുത്തേയ്ക്കുവിളിച്ചു. ഓമനത്തമുള്ള ഒരാന്കുട്ടിയും ഒരു പെന്‍കുട്ടിയും..

“എന്താ.. കുട്ടികളുടെ പേര്‌..? ഞാൻ അനു.. ഇവൻ വിനു..” വിനുവെന്നുകേട്ടപ്പോൾ പിന്നെയും ഉള്ളില്‍  നിന്നൊരാന്തല്‍ ! സ്നേഹത്തോടെ അരികിലേക്ക്‌ വിളിച്ച്‌ ഇരുവരെയും ഒന്നുകൂടെ തഴുകി. പിന്നെ പാന്റിന്റെ പോക്കറ്റില്‍  കരുതിയിരുന്ന ചോക്ളേറ്റുകളെടുത്തുകൊടുത്തു. സന്തോഷത്തോടെ കുട്ടികള്‍  പിന്നെയും മുറ്റത്തെ മണ്ണിൽപ്പോയി അപ്പം ചുട്ടു കളിക്കുവാന്‍  തുടങ്ങി..

അതും നോക്കി അയാള്‍  ഒരു സിഗരറ്റിനുകൂടി തീപിടിപ്പിച്ചു. പുകച്ചുരുളുകള്‍  പോലെ മനസ്സിലേക്ക്‌ ഊഴ്ന്നിറങ്ങുന്ന ഒരുപിടി ഓര്‍മ്മകള്‍...

മറപ്പുരയുടെ മുകളില്‍  തൂക്കിയിട്ടിരുന്ന അടിവസ്ത്രങ്ങളോരോന്നായ്‌ ലക്ഷ്മി വലിച്ചെടുക്കുന്നതു കണ്ടപ്പോള്‍  കുളികഴിഞ്ഞെന്നു മനസ്സിലായി.  ഈറനണിഞ്ഞ മുടിത്തുമ്പില്‍  തോര്‍ത്തുംചുറ്റി, ബ്ളൗസും അടിപ്പാവാടയും മാത്രമണിഞ്ഞ്‌ ലക്ഷ്മി മറപ്പുരയില്‍ നിന്നിറങ്ങി പൂമുഖത്തേയ്ക്കുവന്നുകയറി..

മിഴിച്ച കണ്ണുകളോടെ ഒരു നിമിഷം വിനു അവളെത്തന്നെ നിര്‍ന്നിമേഷനായി നോക്കിയിരുന്നു. വര്‍ഷങ്ങളോളം തന്റെ ഉറക്കം കെടുത്തിയ അവളുടെ ആ സര്‍പ്പ സൗന്ദര്യത്തിന്‌ ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല.. മാറിടം ഒന്നുകൂടി തുടുത്തു.. വയറ്റില്‍  പുതിയ ചില മടക്കുകളും ഞൊറിവുകളും.. അത്രേയുള്ളൂ മാറ്റം..

“ വിനുവേട്ടനെന്താ എന്നെ ആദ്യം കാണുമ്പോലെ തുറിച്ചുനോക്കുന്നത്‌.. ഞാന്‍  കരുതി വിനുവേട്ടന്‍  ഈ വഴിയൊക്കെ മറന്നുകാണുമെന്ന്‌..?”

ലക്ഷ്മിയുടെ സ്വരംകേട്ട്‌ ഏതോ സ്വപ്നലോകത്തിനിന്നെന്നവണ്ണം വിനു ഞെട്ടിയുണര്‍ന്നു..

തുടരും

No comments:

Post a Comment