സ്വര്‍ഗ്ഗതീരങ്ങളിലൂടെ..
അനിയോ അന്റോണിയോ
എന്റെ കേരളം എത്രസുന്ദരിയാണ്... ദൈവംപോലും സ്വന്തമാക്കാന്‍ കൊതിച്ച ഹരിതസുന്ദരമായ ഈ മനോഹരദേശത്തെക്കുറിച്ച് ഏതൊരു മലയാളിക്കാണ് ഇങ്ങനെ പറയാതിരിയ്ക്കാനാവുക..
മലനാടും ഇടനാടും തീരപ്രദേശവും ചേര്‍ന്നൊരുക്കിയ മലയാളനാടിന്റെ സ്വര്‍ഗ്ഗതീരങ്ങളിലൂടെ നമുക്കൊരു യാത്ര പുറപ്പെടാം... കേരളത്തിലെ ചരിത്രപ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളും പുണ്യസ്ഥലങ്ങളുമെല്ലാം ഈ യാത്രയിൽ നമുക്കൊരുമിച്ച് സന്ദര്‍ശിയ്ക്കാം.
ഓരോ ജില്ലകളിലുമുള്ള മലയാളിയുടെ ജീവിതസംസ്കാരത്തേയും ആഘോഷങ്ങളേയും അനുഭവിച്ചറിഞ്ഞ് സ്വർഗ്ഗതീരങ്ങളിലൂടെയുള്ള ഈ യാത്ര എറണാകുളം ജില്ലയില്‍നിന്ന് ഇന്നാരംഭിയ്ക്കുന്നു..
1958 - ഏപ്രില്‍ ഒന്നാംതീയതി രൂപീകൃതമായ എറണാകുളം ജില്ല, ഇന്ന് വികസനത്തിന്റെ പാതയിൽ മറ്റേതൊരു ജില്ലയേക്കാളും പതിന്മടങ്ങ് മുന്നിലാണ്. ആധുനിക മെട്രോപൊളീറ്റന്‍ സിറ്റിയുടെ എല്ലാവശ്യതയ്ക്കുമൊപ്പം പൗരാണിക മൂല്യങ്ങളും കാത്തുസൂക്ഷിച്ച്, കേരളത്തിന്റെ വാണിജ്യ വ്യവസായ തലസ്ഥാനമായി മാറിയ എറണാകുളം ജില്ലയുടെ ഹൃദയമായ് മിടിയ്ക്കുന്ന കൊച്ചിനഗരം.
അറബിക്കടലിന്റെ റാണിയായ ഈ കൊച്ചുസുന്ദരിയുടെ സൗന്ദര്യം ആസ്വദിയ്ക്കുവാനെത്തുന്ന ഏതൊരാളും ആദ്യമെത്തിച്ചേരുന്നത് ഫോര്‍ട്ടുകൊച്ചിയിലായിരിയ്ക്കും. പ്രകൃതിദത്തമായ തുറമുഖം സമ്മാനിച്ച സമ്പന്നതയുടെ മടിത്തട്ടില്‍നിന്ന് മഹാനഗരം ആകാശത്തോളം വളരുമ്പോഴും പഴമയുടെ സൗന്ദര്യത്തുടിപ്പുകള്‍ താലോലിച്ചുനിലകൊള്ളുകയാണ് ഫോര്‍ട്ടുകൊച്ചി ഇന്നും!

തലകുനിച്ച്, സഞ്ചാരികളെ സഹര്‍ഷം സ്വാഗതം ചെയ്യുന്ന കൊച്ചിതീരത്തെ ചീനവലകൾ ഇവിടെയെത്തുന്ന വിദേശികളില്‍ എക്കാലവും കൗതുകവും ആഹ്ളാദവുമാണുളവാക്കുക. പഴമയുടെ പ്രൗഢിയുംപേറി സഞ്ചാരികളെ മാടിവിളിയ്ക്കുന്ന ചീനവലകള്‍. ഇന്ത്യയില്‍ മറ്റൊരിടത്തും കാണാനാവാത്തതുതന്നെ..!
പതിമൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായെന്നു കരുതുന്ന ഈ ചീനവലകള്‍, ഇവിടെയെത്തിയ ചൈനീസ് വ്യാപാരികളുടെ സംഭാവനയാണ്. ചൈനയിലെ രാജാവായ കുബ്ളയ്ഖാന്റെ സദസ്സില്‍ നിന്നെത്തിയ വ്യാപാരികളാണ് ഈ ചീനവലകള്‍ ഇവിടെ പ്രചരിപ്പിച്ചതെന്ന് ചരിത്രരേഖകളില്‍ കാണാം.
ഇന്ന് പത്തോളം ചീനവലകള്‍ മാത്രമാണ് കൊച്ചിതീരത്ത് അവശേഷിച്ചിട്ടുള്ളത്. എട്ടുമുതല്‍ പന്ത്രണ്ടോളം കുടുംബങ്ങളാണ് ഓരോ ചീനവലയിലേയും വരുമാനം കൊണ്ടുകഴിയുന്നത്. മെല്ലെ തീരത്തേയ്ക്കു നടക്കാം. വഴിത്താരകളില്‍ പഴയകാല സ്മരണകള്‍ അയവിറക്കിനില്ക്കുന്ന മുത്തശ്ശിയെപ്പോലെ ഇനിയുമവശേഷിയ്ക്കുന്ന ഏതാനും ചില മഴമരങ്ങള്‍..

ചരിത്രപ്രസിദ്ധമായ ഫോര്‍ട്ടുകൊച്ചി ബീച്ച്.. പക്ഷേ, പണ്ടുള്ളവര്‍ പുകഴ്ത്തിയിരുന്നതുപോലെ ഇന്നീ കടല്‍ത്തീരം അത്ര സുന്ദരമൊന്നുമല്ല.. കുളിയ്ക്കാനിറങ്ങുന്ന വിദേശികളേയോ പട്ടംപറപ്പിയ്ക്കുന്ന കുട്ടികളേയോ ഇവിടെ കാണുവാന്‍പോലുമില്ല.. അല്ല.. നല്ലൊരുമണല്‍ത്തീരംപോലും ഇന്ന് കൊച്ചികടപ്പുറത്തിന് നഷ്ടമായിരിയ്ക്കുന്നു.. കടല്‍കയറി തീരം കവര്‍ന്നെടുത്തതാണെന്ന് പഴമക്കാര്‍ പറയുന്നു..
തുടരും..
No comments:
Post a Comment