സ്മാര്‍ട്ട് റിപ്പോര്‍ട്ടര്‍
അനിയോ അന്റോണിയോ
അദ്ധ്യായം : 1
“ഓ.. ഒന്നനക്കി വിടെന്റെ.. ഗിരീഷേ..? ഇതിപ്പോ നമ്മളവിടെയെത്തുമ്പോള്‍ വിമാനമിറങ്ങി മന്ത്രി മന്ത്രീടെ പാട്ടിനുപോയിട്ടുണ്ടാകും..”
സ്മാര്‍ട്ട് ഫോണില്‍ സമയം നോക്കി വല്ലാതെ അസ്വസ്ഥയായി സ്വപ്ന മലയാളവിഷന്‍ ചാനല്‍ വാനിന്റെ ഡ്രൈവര്‍ ഗിരീഷിനോട് അല്പം നീരസത്തോടെ തന്നെ പറഞ്ഞു.
“ങാ.. അതാ ഇപ്പോ കാര്യായേ.. ഈ ചക്കടാ വണ്ഡി കുഴിറോഡിലൂടെ ഇങ്ങനെയെങ്കിലും ചവിട്ടിവിടുന്നതിന് എന്നെ സ്തുതിക്കണം..”
റിപ്പോര്‍ട്ടര്‍ സ്വപ്ന പറഞ്ഞത് അത്ര പിടിക്കാത്ത മട്ടില്‍ ഗിരീഷൊന്നു ഇളകിയിരുന്നു. വാനിന്റെ സ്പീഡ് ഒന്നുകൂടി കുറഞ്ഞു. അതുകണ്ഡു ഓമ്നി വാനിന്റെ പിന്‍സീറ്റിലിരുന്ന ക്യാമറാമാന്‍ കുമാര്‍ ഗിരീഷിന്റെ ചുമലില്‍ മെല്ലെയൊന്നു തട്ടി..
“ങാ... ഈ വാശിയൊക്കെ ഒന്നു കളയെന്റെ ഗിരീഷേ.. ഇപ്പോ മറ്റുള്ള ചാനലുകാരൊക്കെ അവിടെയെത്തി ക്യാമറ വരെ ഫിറ്റുചെയ്തിട്ടുണ്ഡാകും.. ദേ.. മന്ത്രിയെങ്ങാനും സ്ഥലം വിട്ടിട്ടുണ്ഡെങ്കില്‍ പിന്നെ നമ്മളീ പാടുപെട്ട് അവിടംവരെ പോയതുമാത്രം മിച്ചമാവൂട്ടോ..”
അല്പമൊന്നു തണുത്ത ഗിരീഷ് പിന്നെയും വാനിന്റെ ആക്സിലേറ്ററില്‍ ആഞ്ഞുചവിട്ടി. കുതിച്ചും കിതച്ചും പഴയ വാൻ പിന്നെയും മുന്നോട്ട് ഇരമ്പി നീങ്ങി. മുന്‍സീറ്റിലിരുന്ന സ്വപ്ന ദേഷ്യത്തോടെ ഗിരീഷിനെ ശ്രദ്ധിക്കാതെ പുറത്തേയ്ക്കും നോക്കിയിരുന്നു.
“ അല്ല... പിന്നെ.. ഇങ്ങനത്തെ ചക്കടാ വണ്ടി ഇപ്പോ ഈ നഗരത്തില്‍ നമ്മുടെ ചാനലിനുമാത്രമേ ഉള്ളൂ.. ഈ വണ്ഡിയൊന്നു മാറ്റി വല്ല ഇന്നോവയുമെടുക്കാന്‍ എത്രനാളായി ഞാമ്പറയുന്നതാ..? അല്ലെങ്കീത്തന്നെ... വെളുപ്പാന്‍ കാലം മുതല്‍ തുടങ്ങുന്നതാ നാടുചുറ്റാന്‍.. കണ്ണില്‍ക്കണ്ഡ സ്ഥലത്തെല്ലാം നിര്‍ത്തൂം വേണം“
അതുകേട്ട് ചെറിയ പരിഹാസച്ചിരിയോടെ കുമാര്‍.
”ങാ.. എന്തായാലും വണ്ഡി മാറ്റുന്ന കാര്യം പെട്ടെന്നു നടന്നേക്കും. ഇവിടെ നേരേ ചൊവ്വേ സാലറി കിട്ടിയിട്ടു മാസം മൂന്നായി... ഈ പരിശീലന കേന്ദ്രത്തില്‍നിന്ന് ഏതെങ്കിലുമൊരു നല്ല ചാനലിലൊരു എന്‍ട്രി കിട്ടാന്‍ എല്ലാ ചാനല്‍ ദൈവങ്ങളോടും പ്രാര്‍ത്ഥിക്കാത്ത ദിവസമില്ല.. അല്ലേ സ്വപ്ന മാഡം..?''
കുമാര്‍ പറയുന്നതുകേട്ട് സ്വപ്ന ദേഷ്യത്തോടെ നോക്കുന്നതു കണ്ടപ്പോള്‍ കണ്ണിറുക്കി കാണിച്ചു കുമാര്‍ ചിരിച്ചു.
”ങാ... ആ ടേപ്പൊക്കെ റീവൈന്‍ഡും ഫോര്‍വേഡുമൊക്കെ ചെയ്ത് കറക്ടാക്കിവെയ്ക്ക്... ഇനി അവിടെച്ചെന്ന് വെപ്രാളം കാണിക്കേണ്ഡ..“
കയ്യിലെ ക്യാമറയില്‍നിന്ന് ടേപ്പുപുറത്തെടുത്ത് ചെക്കുചെയ്തുകൊണ്ട് കുമാര്‍
”ടേപ്പൊക്കെ റെഡിയാ... അല്ല.. ഒന്നു പറഞ്ഞാ ഈ വണ്ഡിയേക്കാള്‍ കഷ്ടമാ നമ്മുടെ ക്യാമറേടേം കാര്യം.. ഇപ്പോഴും ഡിവി ടേപ്പിടുന്ന ക്യാമറ നമ്മുടെ ചാനലിനു മാത്രമേ ഉള്ളൂ... മറ്റുള്ളവരൊക്കെ മെമ്മറി കാര്‍ഡും ഹാര്‍ഡ് ഡിസ്കുമൊക്കെയുള്ള എച്ച്.ഡി യില്‍ ഷൂട്ടാക്കിയിട്ട് നാളെത്രയായി..?“
കുമാറതു പറഞ്ഞു തീരുംമുമ്പേ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുന്നില്‍ വാനെത്തി. കുമാറിനോടും ക്യാമറാ അസിസ്റ്റന്റിനോടും വേഗം വരുവാന്‍ പറഞ്ഞ് എയര്‍പോര്‍ട്ട് ടെര്‍മിനലിനകത്തേയ്ക്ക് സ്വപ്ന ഓടിക്കയറുന്നു. അവിടം മുഴുവന്‍ ചാനല്‍ - പത്ര റിപ്പോര്‍ട്ടര്‍മാരെക്കൊണ്ഡ് നിറഞ്ഞുകഴിഞ്ഞിരുന്നു.
വിമന യാത്രയ്ക്കിടെ മുന്‍ സീറ്റിലിരുന്ന സ്ത്രീയുടെ സ്തനത്തില്‍ കയ്യിട്ടുപിടിച്ചത് വിവാദമായശേഷം ഇതാദ്യമായി ആഭ്യന്തര മന്ത്രി ചാക്കോ തൊമ്മന്‍, കേരളത്തിലേയ്ക്ക് വരുകയാണ്. അതാണ് മന്ത്രിയെക്കാണുവാന്‍ അത്രയധികം മാധ്യമക്കാര്‍ അവിടെ തടിച്ചുകൂടിയിരുന്നത്. മന്ത്രി വരാറായെന്നറിയിച്ച് പോലീസുകാരെത്തി പത്രക്കാരെ ആഗമന കവാടത്തിന്റെ ഇരുവശങ്ങളിലേയ്ക്കും വകഞ്ഞുമാറ്റി നിര്‍ത്തി. പത്രക്കാര്‍ക്കൊപ്പം മന്ത്രിക്കു മുദ്രാവാക്യം വിളിച്ച് പിന്തുണ അറിയിക്കുവാന്‍ അനുയായികളുടെ വലിയ സംഘവും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.
ആസമയം പോലീസ് അകമ്പടിയോടെ വളരെവേഗം ആഭ്യന്തര മന്ത്രി പുറത്തേയ്ക്കുവരുന്നു. മന്ത്രിയെക്കണ്ടതും ചോദ്യശരങ്ങളുമായി അടുത്തേയ്ക്ക് പത്രക്കാര്‍ തള്ളിക്കയറുന്നു. അവരെ തള്ളിമാറ്റുന്ന പോലീസുകാരും സെക്യൂരിറ്റിക്കാരും മന്ത്രിയുടെ ശിങ്കിടികളും. ഇതിനിടെ മന്ത്രിയ്ക്ക് മുദ്രാവാക്യം വിളിച്ച് ചുറ്റുംകൂടിയ അനുയായികളും മാധ്യമക്കാരുമായി ഉന്തും തള്ളും..
ഇവർക്കിടയിലൂടെ “ നോ... കമന്റ്സ്..” എന്നുമാത്രം പറഞ്ഞ് ഇരുകൈകളും തലയ്ക്കു മുകളില്‍ കൂപ്പി കാറിനടുത്തേയ്ക്ക് എത്തുവാന്‍ ശ്രമിയ്ക്കുന്ന മന്ത്രി. ആസമയം എങ്ങനെയോ ഉന്തിത്തള്ളി മന്ത്രിക്ക് മുന്നിൽവന്നുപെടുന്ന സ്വപ്ന:
മന്ത്രിക്കുനേരെ മൈക്രോഫോൺ നീട്ടി സ്വപ്ന : “സാര്‍... ഒരുനിമിഷം... എന്താണ് വിമാനത്തില്‍വെച്ച് സംഭവിച്ചത്..? സ്ത്രീയെ പീഡിപ്പിച്ചെന്നു പറയുന്നതില്‍ കഴമ്പുണ്ടോ..? സര്‍.. പ്ളീസ്..”
സ്വപ്നയുടെ ചോദ്യംകേട്ട് ഒരുനിമിഷം മന്ത്രിയൊന്നുനിന്നും. കട്ടിക്കണ്ണട ഒന്നുകൂടി കയറ്റിവെച്ച് സ്വപ്നയെ ഒന്നുകൂടി തുറിച്ചുനോക്കി. എന്നിട്ടുപറഞ്ഞു.
“ എന്തായാലും കുട്ടിയിത്ര കഷ്ടപ്പെട്ടുചോദിച്ച സ്ഥിതിക്ക് ഞാനൊരു പാട്ടുപാടാം.”
അതുകേട്ട് മറ്റു ചാനലുകാര്‍ ഉറക്കെച്ചിരിക്കുന്നു. ഒന്നു വല്ലാതായെങ്കിലും അതുവകവെയ്ക്കാതെ സ്വപ്ന : “ സര്‍.. പ്ളീസ്... എന്താണ് നടന്നത്..”
“ ഒരു നിമിഷം തരൂ... നിന്നെ അറിയാന്‍... ഒരു യുഗം തരൂ.. നിന്നില്‍ അലിയാന്‍... അതുതന്നെയാണ് വിമാനത്തില്‍ സംഭവിച്ചതും”
അതുകേട്ട് പിന്നെയും വിഡ്ഢിച്ചിരി ചിരിക്കുന്ന ചില പത്രക്കാര്‍. മന്ത്രി തുടരുന്നു.
“സംഭവാമി യുഗേ.. യുഗേ.. എന്നല്ലേ... തല്‍ക്കാലം ഇത്രയേ പറയുന്നുള്ളൂ... ബാക്കിയെല്ലാം ഞാനുടന്‍ ഒരു പത്രസമ്മേളനം വിളിച്ച് വെളിപ്പെടുത്തും..“
ഇത്രയും പറഞ്ഞ് പത്രക്കാരെ തള്ളിമാറ്റി മന്ത്രി ഒരുവിധം കാറിനുള്ളിലേയ്ക്ക് കയറുന്നു. ആ സമയം സ്വപ്നയുടെ മൊബൈല്‍ ഫോണ്‍ ഒരു പ്രത്യേക ടോണില്‍ റിംഗുചെയ്യുന്നു. സ്വപ്ന ഫോണെടുത്തുനോക്കുമ്പോള്‍ മോണിറ്ററില്‍ `ഐടി` എന്നുതെളിഞ്ഞുകാണാം. ഉടന്തന്നെ ഫോണ്‍ കാതോടുചേര്‍ത്തുപിടിച്ച് തിരക്കില്‍നിന്ന് ഓടിയകലുന്ന സ്വപ്ന.
”ഹലോ.... സ്വപ്ന ടോക്കിംഗ്.. ടെല്‍ മീ.. ഹലോ..“
മറുവശത്തുനിന്ന് ഐടിയുടെ പരുക്കൻ ശബ്ദം. പക്ഷേ, എന്താണ് പറയുന്നെതെന്ന് മനസ്സിലാകും മുമ്പേ, ജനക്കൂട്ടത്തെ തള്ളിമാറ്റി സൈറണ്‍ മുഴക്കി പാഞ്ഞുപോകുന്ന മന്ത്രിയുടെ അകമ്പടി വാഹനങ്ങളും മന്ത്രിവാഹനവും.
സ്വപ്ന പിന്നെയും ഫോണ്‍ കാതോടു ചേര്‍ക്കുന്നു.. ” ഹലോ... കാന്‍ യു ഹിയര്‍..? ഹലോ..“
മറുവശത്തുനിന്നും പിന്നെയും ആ പരുക്കന്‍ ശബ്ദം. ” യെസ്.. എനിക്കുകേള്‍ക്കാം സ്വപ്നേ... എന്താ വിവരങ്ങളൊന്നും പറയാതെ മന്ത്രി വിട്ടുപോയല്ലേ...“
ഊറിച്ചിരിക്കുന്ന പരുക്കന്‍ പുരുഷ ശബ്ദം. അതുകേട്ട് അപ്സെറ്റായി സ്വപ്ന : ”ഇപ്പോള്‍ നിങ്ങളെന്തിനാണ് വിളിച്ചത്..? ഇതുപറയാനോ...?“
”ഇതുപറയാനല്ല..“ മറുവശത്തുനിന്ന് ഐടിയുടെ ഉറച്ച ശബ്ദം വീണ്ടും. ”മറ്റൊരു വിലയേറിയ ഇന്‍ഫര്‍മേഷന്‍ തരുവാന്‍. മാലിന്യപ്രശ്നത്താല്‍ ജനകീയസമരം നടക്കുന്ന ശാന്തിപുരം സന്ദര്‍ശിക്കുവാനെത്തുന്ന ജനപ്രതിനിധി സംഘവും നാട്ടുകാരും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും. ആ സംഘട്ടനത്തില്‍വെച്ച് ഒരു ഭരണപക്ഷ നേതാവ് കൊല്ലപ്പെടും“
അതുപറഞ്ഞയുടന്‍ ഫോണ്‍ കട്ടാകുന്നു. മുന്നനുഭവങ്ങളില്‍നിന്ന് ഇനി വീണ്ടും വിളിച്ചിട്ട് കാര്യമില്ലെന്ന് അറിയാവുന്ന സ്വപ്ന ഉടന്‍ തന്നെ ശാന്തിപുരത്തേയ്ക്ക് പുറപ്പെടാന്‍ ചാനല്‍ വാനിനടുത്തേയ്ക്ക് കുതിക്കുന്നു.
തുടരും..
No comments:
Post a Comment